'ബിജെപി ജനാധിപത്യത്തെ കൊന്നു, ഈ യുദ്ധത്തിൽ മഹുവ വിജയിക്കും'; പ്രതികരിച്ച് മമതാ ബാനർജി

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ദുഃഖദിനം ആണ് ഇന്ന്. ബിജെപി ജനാധിപത്യത്തെ കൊന്നു. ഈ യുദ്ധത്തിൽ മഹുവ വിജയിക്കുമെന്നും മമത പ്രതികരിച്ചു.

ഡൽഹി: മഹുവ മൊയ്ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നത് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ദുഃഖദിനം ആണ് ഇന്ന്. ബിജെപി ജനാധിപത്യത്തെ കൊന്നു. ഈ യുദ്ധത്തിൽ മഹുവ വിജയിക്കുമെന്നും മമത പ്രതികരിച്ചു.

ഇന്നാണ് ചോദ്യത്തിന് കോഴ ആരോപണം നേരിട്ട മഹുവ മൊയ്ത്രയെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ പാസ്സാക്കുകയായിരുന്നു. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു. മഹുവ മൊയ്ത്രക്ക് സംസാരിക്കാൻ അനുമതി നൽകണം എന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചു. എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സുതാര്യമായല്ല തയ്യാറാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് സഭയിൽ വാദിച്ചു. എത്തിക്സ് കമ്മിറ്റി എന്തുകൊണ്ട് ഹീരാ നന്ദാനിയെ ചോദ്യം ചെയ്തില്ലെന്ന് തൃണമൂൽ അംഗങ്ങൾ ചോദിച്ചു. പണം വാങ്ങിയെന്നതിന് ഒരു തെളിവും ഇല്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന ഗുരുതര പരാമർശങ്ങളോടെയാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭയുടെ പരിഗണനയ്ക്ക് വന്നത്. വിപുലമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ട് തിരിച്ചടിയായി; മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

പാർലമെന്റിൽ അദാനിക്കെതിരായ ചോദ്യം ചോദിക്കാൻ വ്യവസായി ഹിരാ നന്ദാനിയിൽ നിന്ന് മഹുവ പണം കൈപ്പറ്റി എന്നതാണ് നടപടിക്ക് അടിസ്ഥാനമായ സംഭവം. ആദ്യം ആരോപണം നിഷേധിച്ച മഹുവ പിന്നീട് തന്റെ ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയിരുന്നെന്ന് സമ്മതിച്ചു. എത്തിക്സ് കമ്മിറ്റി അന്വേഷണത്തിനും മൊഴിയെടുക്കലിനും ശേഷമാണ് മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.

To advertise here,contact us