ഹൈദരാബാദ്: രേവന്ത് റെഡ്ഢി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാവും. കോണ്ഗ്രസ് എംഎല്എമാരില് ഭൂരിപക്ഷം പേരും രേവന്തിന് വേണ്ടി കൈപൊക്കിയതോടെയാണ് ഇക്കാര്യം സാധ്യമായത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തെലങ്കാനയിലെ വിജയത്തിനായി പ്രവർത്തിച്ച നിരീക്ഷകർക്കും നേതാക്കൾക്കും കെ സി വേണുഗോപാൽ നന്ദി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയും ഡികെ ശിവകുമാറും എഐസിസി നിരീക്ഷകരും തമ്മില് ഡല്ഹിയില് നടന്ന യോഗത്തിലാണ് രേവന്തിനെ മുഖ്യമന്ത്രിയാക്കാന് അന്തിമ തീരുമാനമുണ്ടായത്. തിങ്കളാഴ്ച്ചയാണ് പ്രത്യേക വിമാനത്തില് ഡികെയും എഐസിസി നിരീക്ഷകരും ഡല്ഹിയിലേക്ക് പുറപ്പെട്ടത്. വിജയിച്ച 64 എംഎല്എമാരുടേയും അഭിപ്രായം അറിഞ്ഞ ശേഷമാണ് ഡല്ഹിയിലേക്ക് പുറപ്പെട്ടത്. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലില് സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയില് ഓരോരുത്തരില് നിന്നും പ്രത്യേകം അഭിപ്രായം എടുക്കുകയായിരുന്നു. ഖാര്ഗെയുമായുള്ള കൂടിക്കാഴ്ച്ചയില് എംഎല്എമാരുടെ അഭിപ്രായങ്ങള്ക്ക് മുന്ഗണന നല്കി.
രേവന്ത് റെഡ്ഡി; ദ റിയല് ആർആർ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി നിരീക്ഷകനായ മല്ലു ഭട്ടി വിക്രമാര്കയുടെ പേര് ചിലര് നിര്ദ്ദേശിച്ചിരുന്നു. ഉത്തം കുമാര് റെഡ്ഡി, ശ്രീധര് ബാബു എന്നിവരുടെ പേരും ചിലര് നിര്ദേശിച്ചിരുന്നു. എന്നാല് ഇതിനെയെല്ലാം മറികടക്കുന്ന പിന്തുണ രേവന്ത് റെഡ്ഡിക്കുണ്ടെന്നാണ് വിവരം. എന്നാലും ഹൈക്കമാന്ഡിന്റേതായിരുന്നു അന്തിമ തീരുമാനം.
കര്ണാടക മാതൃകയില് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഹൈക്കമാന്ഡ് തീരുമാനം വന്നാല് നിയുക്ത മുഖ്യമന്ത്രി ഗവര്ണറെ കാണും. നാളെയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. കോണ്ഗ്രസ് മുന്നണിയില് മത്സരിച്ച് ഒരു സീറ്റില് ജയിച്ച സിപിഐ മന്ത്രിസഭയില് ചേരുമോ എന്നതാണ് ആകാംക്ഷ. ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് തെലങ്കാനയിലെ സിപിഐ നേതാക്കളുടെ പ്രതികരണം.
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?