ബെംഗളൂരു: കര്ണാടകയിലെ കോണ്ഗ്രസ് നേതാവ് എ ശ്രീനിവാസയെ ആറംഗ സംഘം വെട്ടികൊന്നു. കര്ണാടക കോലാര് ജില്ലയിലാണ് സംഭവം. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടേയും മുന് സ്പീക്കര് രമേശ് കുമാറിന്റേയും അടുത്ത സുഹൃത്താണ് ശ്രീനിവാസ്.
നിര്മ്മാണത്തിലിരിക്കുന്ന തന്റെ മദ്യശാലയുടെ കെട്ടിടം സന്ദര്ശിച്ച് ഫാം ഹൗസിലേക്ക് മടങ്ങിയ ശ്രീനിവാസിനെ കാണാനെന്ന വ്യാജേനയാണ് ആറംഗ സംഘമെത്തിയത്. തുടര്ന്ന് ഇവരെ ചായയ്ക്കായി ശ്രീനിവാസ് ക്ഷണിക്കുകയും ചെയ്തിരുന്നു. തന്റെ സുരക്ഷാ ജീവനക്കാരനെ കാപ്പി വാങ്ങിക്കാനായി ശ്രീനിവാസ് അയച്ചപ്പോഴാണ് സംഭവം.
കണ്ണുകളില് രാസ വസ്തു സ്പ്രേ ചെയ്ത ശേഷം അക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരന് ഭയന്നോടുകയും ചെയ്തു. തിരിച്ചെത്തി ശ്രീനിവാസയെ ആശുപത്രിയില് എത്തിക്കുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിടികൂടുന്നതിനിടെയുണ്ടായ സംഘര്ഷത്തില് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വേണുഗോപാല്, സന്തോഷ്, മനീന്ദ്ര എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വേണുഗോപാലിന് ശ്രീനിവാസുമായി ഉണ്ടായ വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നതെങ്കിലും പൊലീസ് പൂർണമായും വിശ്വസിച്ചില്ല.
വരിനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായേക്കുമെന്ന് അനുയായികള് പ്രതീക്ഷിച്ചിരുന്ന ദളിത് നേതാവാണ് ശ്രീനിവാസ്. അദ്ദേഹത്തിന്റെ കൊലപാതകത്തില് ദളിത് സംഘടനകള് പ്രതിഷേധിച്ചു.