ഹരിയാന വർഗീയ സംഘർഷം; ഗോരക്ഷാദൾ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

അറസ്റ്റ് ആവശ്യപ്പെട്ട് കർഷക സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും രംഗത്ത് വന്നു

ന്യൂഡൽഹി: വർഗീയ സംഘർഷമുണ്ടായ ഹരിയാനയിൽ ഗോരക്ഷാദൾ നേതാവ് മോനു മാനേസറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് കർഷക സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും രംഗത്ത് വന്നു.

ജൂലൈ 31-ന് നൂഹിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശോഭായാത്രയിൽ മോനു മനേസർ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് സംഘർഷങ്ങളിലേക്ക് നയിച്ചത്. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഭിവാനിയിൽ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ കൊന്ന കേസിൽ മോനു മനേസർ ഒളിവിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്ഐആറുകൾ ഫയൽ ചെയ്തു. 305 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള 106 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ബുധനാഴ്ച ഹിസാറിൽ അക്രമത്തെ അപലപിച്ച് ഹരിയാനയിൽ നിന്നുള്ള ഖാപ്പുകൾ, കർഷക യൂണിയനുകൾ, മതനേതാക്കൾ എന്നിവരുൾപ്പെട്ട സംഘം 'മഹാപഞ്ചായത്ത്' നടത്തി. ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ വിവിധമതനേതാക്കൾ പങ്കെടുത്തു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ മതത്തിൽപ്പെട്ടവരും പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.

To advertise here,contact us