മണിപ്പൂർ വിഷയം; എട്ടാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധമായി

മണിപ്പൂരിൽ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് തടസപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയും നടപടികൾ നിർത്തിവെച്ചുള്ള ചർച്ചയും പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടതോടെ പാർലമെന്റ് പ്രക്ഷുബ്ധമായി. പല തവണ ഇരുസഭകളും തടസപ്പെട്ടു. കലാപത്തെക്കുറിച്ച് 2 മണിക്ക് ഹ്രസ്വ ചർച്ച രാജ്യസഭയിൽ ആരംഭിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മണിപ്പൂരിൽ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിഷേധത്തിനിടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭയും നടപടികൾ അതിവേഗം പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ സുഗമമായ നടത്തിപ്പിന് രാജ്യസഭ ചെയർമാൻ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ച പരാജയപ്പെട്ടു.

മണിപ്പൂരിൽ ഗുരുതര സാഹചര്യമാണെന്നും ദുരിതാശ്വാസ ക്യാംപുകളിലെ സ്ഥിതി പരിതാപകരമാണെന്നും സംസ്ഥാനം സന്ദർശിച്ച 'ഇന്ത്യ' സംഘം എംപിമാർ പ്രതിപക്ഷ നേതൃയോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

To advertise here,contact us