അമൃത്സർ: ഏക സിവിൽ കോഡിന്റെ പേരില് എഎപിയിലും ഭിന്നസ്വരം. എതിർപ്പ് അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ രംഗത്തെത്തി. എഎപി ഒരു മതേതര പാർട്ടിയാണ്. വോട്ട് നേടാനുളള ഒരു തന്ത്രത്തേയും പിന്തുണയ്ക്കില്ല. ഏക സിവിൽ കോഡ് സെൻസിറ്റീവായ വിഷയമാണെന്നും ഭഗവന്ത് സിങ് മാൻ പറഞ്ഞു. ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് എഎപിയുടെ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'നമ്മുടെ രാജ്യം പൂച്ചെണ്ട് പോലെയാണ്, അതിൽ നിറയെ വ്യത്യസ്തമായ പൂക്കളുണ്ട്. വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ബഹുമാനിക്കപ്പെടുന്നു. എന്തുകൊണ്ടാണ് അവർ ഇത്തരം സെൻസിറ്റീവ് വിഷയങ്ങളിൽ ഇടപെടുന്നത്?. സാമൂഹികമായി എല്ലാവരും തുല്യരാണെന്ന് പറയുന്ന ഭരണഘടന എല്ലാവരും പാലിക്കണം. അപ്പോൾ ഏക സിവിൽ കോഡ് ഉണ്ടാകും,' ഭഗവന്ത് മാൻ പറഞ്ഞു.
ഡൽഹി സർക്കാരിന്റെ സേവനങ്ങളെ നിയന്ത്രിക്കാനുളള കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കണമെന്നും ഭഗവന്ത് മാൻ ആവശ്യപ്പെട്ടു. 'എഎപി ഒരു ദേശീയ പാർട്ടിയാണ്. 2024 ൽ നമുക്ക് രാജ്യത്തെ രക്ഷിക്കണം. അവർ ഭരണഘടന മാറ്റിയാൽ പിന്നെ എന്താണ് രാജ്യം?. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്. അത് കൊണ്ടുവരാൻ അനുവദിക്കുകയാണെങ്കിൽ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർക്ക് മറ്റെല്ലാ സംസ്ഥാനങ്ങളിലും ഫെഡറലിസത്തെ ആക്രമിക്കാൻ കഴിയും. കോൺഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുക. അതുകൊണ്ട് ഓർഡിനൻസിനെ എതിർക്കുകയും എഎപിയെ പിന്തുണക്കുകയും വേണം,' ഭഗവന്ത് സിങ് മാൻ പറഞ്ഞു.
ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് എഎപി പറഞ്ഞിരുന്നത്. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡിൽ വേണം. ഇക്കാര്യത്തിൽ സമവായത്തിലെത്തണമെന്നുമുളള നിർദേശം എഎപി മുന്നോട്ട് വച്ചിരുന്നു.