തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.
ഇരുജില്ലകളിലും എസ്എംഎസ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ അമരമ്പലം ടി കെ കോളനിയില്‍ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ മേഖലയില്‍ വിന്യസിക്കും. അടിയന്തര രക്ഷാപ്രവര്‍ത്തനത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. ഇടുക്കി കൊട്ടക്കമ്പൂരിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവിടെ നാല് പേരെ കാണാനില്ലെന്നാണ് വിവരം.
Content Highlights: kerala government to monitor rain situation on hourly basis