റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് അതിക്രമം പരിശോധിക്കും: ആഭ്യന്തര മന്ത്രി

എസ്‌ഐടി രൂപീകരിച്ച് കഴിഞ്ഞാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

കൊച്ചി: റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് ഗുണ്ടായിസത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്‌ഐടി രൂപീകരിച്ച് കഴിഞ്ഞാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് ഏഷ്യാനെറ്റിന്റെ ഓഫീസിലും മറുനാടന്‍ മലയാളിയുടെ ഓഫീസിലും പൊലീസ് കയറിയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

റിപ്പോര്‍ട്ടറിന്റെ ഓഫീസും ന്യൂസ് റൂമുമെല്ലാം ഒരേ സ്ഥലത്തുതന്നെയാണ്. പൊലീസിന് ഇക്കാര്യം അറിയില്ല. കേസിലെ രണ്ടാം പ്രതിയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി. ആ ഓഫീസിലാണ് പൊലീസ് കയറിയത്. രണ്ടും ഒരിടത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഏത് പരിശോധന നടത്തുമ്പോഴും ഫോണും പരിശോധിക്കും. ഫോണ്‍ ആരും എടുത്തുകൊണ്ട് പോയിട്ടില്ല. അക്കാര്യങ്ങള്‍ താന്‍ പൊലീസിനോട് അന്വേഷിച്ചിരുന്നു. ഫോണ്‍ അപ്പോള്‍ തന്നെ തിരിച്ചുകൊടുത്തു എന്നാണ് അവര്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്നുള്ള വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ട്. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ എഴുന്നേല്‍പ്പിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ ആ സീറ്റില്‍ ഇരുന്ന നടപടിയെയും രമേശ് ചെന്നിത്തല ന്യായീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഇരിക്കുകയല്ലാതെ എപ്പോഴും നില്‍ക്കാന്‍ പറ്റുമോ എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

സിഎംആര്‍എല്‍-എസ്‌കാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇ ഡി നല്‍കിയ കത്തില്‍ നിയമോപദേശം ലഭിച്ചിട്ടില്ലെന്നും ഇന്നോ നാളെയോ ലഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎംആര്‍എല്‍ കമ്പനിയുടെ ഡയറിയില്‍ പേര് വന്നതുമായി ബന്ധപ്പെട്ടും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. തങ്ങളുടെ പേരുകള്‍ വന്ന കാര്യം തങ്ങള്‍ നേരത്തേ പറഞ്ഞതാണ്. വേറെയും കുറേ പേരുകള്‍ ഉണ്ട്. ആരും ആശ്വസിക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights- Kerala Home Minister Ramesh Chennithala defended the police search at Reporter TV’s office.

To advertise here,contact us