തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകൾക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകണമെന്ന് നിയമോപദേശം. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ആസ്ഥാനത്ത് പോകേണ്ടന്നാണ് നിയമോപദേശം. ക്രമക്കേട് അന്വേഷിക്കുന്ന എസ്‌ഐടിക്കാണ് ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചത്. അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നാണ് നിയമോപദേശം. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്ത് ചെല്ലണം എന്നാണ് നിർദേശം. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എസ്ഐടിയുടെ നീക്കം. നാല് അംഗങ്ങൾക്ക് എസ്ഐടി നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ഈ മാസം 15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാൽ ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങൾ തീരുമാനം എടുത്തത്. നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ അംഗങ്ങൾ വിസമ്മതിച്ചിരുന്നു. അന്വേഷണ സംഘം ആസ്ഥാനത്തേക്ക് എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ ആസൂത്രണ ഗൂഢാലോചന നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിഎസ്‍സി തട്ടിപ്പ് കേസിൽ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘം നടപടി എടുക്കുന്നത്.
Content Highlights: Members must appear directly for questioning in the PSC exam irregularities case, while the SIT need not visit the PSC headquarters.