കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനു പിന്നാലെ കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാന്റെ നാവികസേനാ കപ്പല്‍ ഐറിസ് ലാവന്‍ കൊച്ചിയില്‍ തുടരുന്നു. നങ്കൂരമിട്ട് 6 മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ തുടരുന്നത്. കപ്പലിന്റെ സുരക്ഷ കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 183 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 50 ജീവനക്കാര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. ബാക്കി അംഗങ്ങള്‍ ഇറാനിലേക്ക് മടങ്ങി. ഇന്ത്യന്‍ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് അവര്‍ മടങ്ങിയത്. ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമായ ഘട്ടത്തിലാണ് ഐറിസ് ലാവന്‍ കൊച്ചിയില്‍ അഭയം തേടിയത്.
ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവിലും മിലന്‍ നാവികാഭ്യാസ പ്രകടനത്തിലും പങ്കെടുക്കാനെത്തിയ ഇറാനില്‍ നിന്നുള്ള കപ്പലുകളില്‍ ഒന്നാണ് ഐറിസ് ലാവന്‍. കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കണമെന്നും ഫെബ്രുവരി 28ന് തന്നെ ഇറാനിലെ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. ഐറിസ് ലാവന്‍ കപ്പലിനെ കൂടാതെ ഐറിസ് ബുഷേര്‍, ഐറിസ് ദേന എന്നിവയും കൊച്ചിയില്‍ നങ്കൂരമിടാന്‍ അനുമതി തേടിയിരുന്നു. ഐറിസ് ബുഷേര്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടെങ്കിലും ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് സമീപം യുഎസ് അന്തര്‍വാഹിനി ടോര്‍പിഡോ ആക്രമിച്ചു. ഐറിസ് ലാവന്‍ കൊച്ചിയില്‍ നങ്കൂരമിട്ട ദിവസമാണ് ഐറിസ് ദേനയെ യുഎസ് ആക്രമിച്ചത്.
Content Highlight: Iranian naval ship IRIS Lavan, which sought shelter at Kochi Port, continues to remain at the port, according to reports