കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉപഭോഗം കുറഞ്ഞു; ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് KSEB

പവര്‍ എക്‌സ്‌ചേഞ്ച് വഴിയും മതിയായ വൈദ്യുതി ലഭിച്ചുവെന്നും കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി. മൂന്‍കൂട്ടി അറിയിച്ചിരുന്ന 12.45 വരെയുള്ള സമയത്തും നിയന്ത്രണം വേണ്ടി വരില്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് സഹായമായത്. ഇത് കേരളത്തിലേക്കുള്ള പവര്‍ ഗ്രിഡിലെ വൈദ്യുതി ലഭ്യത കൂട്ടി. പവര്‍ എക്‌സ്‌ചേഞ്ച് വഴിയും മതിയായ വൈദ്യുതി ലഭിച്ചുവെന്നും കെഎസ്ഇബി വ്യക്തമാക്കി.

700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും മതിയായ അളവില്‍ വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാം ദിനമാണ് ഇന്ന്. ഇന്ന് വൈകീട്ട് 6.15 മുതല്‍ അര്‍ദ്ധരാത്രി 12.45 വരെയുള്ള സമയത്തിനിടയ്ക്ക് നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്.

അതേസമയം സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ദീര്‍ഘകാല വൈദ്യുതി കരാറില്‍ ഒപ്പിട്ടിരിക്കുകയാണ് കെഎസ്ഇബി. ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാവും വൈദ്യുതി ലഭിക്കുക. 2028 മാര്‍ച്ച് മുതലാവും വൈദ്യുതി ലഭിച്ച് തുടങ്ങുക. 25 വര്‍ഷത്തേക്കാണ് കരാര്‍.

Content Highlights: The Kerala State Electricity Board (KSEB) said power restrictions were not required in the state today. Even during the previously announced period up to 12:45 PM, no restrictions were needed, with lower electricity consumption in Karnataka and Tamil Nadu helping ease the situation.

To advertise here,contact us