ആഢംബര വീടുകളില്‍ സൗരോര്‍ജം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍; മിച്ച വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാനും നീക്കം

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഏകദേശം 1,000 മെഗാ വോൾട്ടോളമാണ് വൈദ്യുതി ഉത്പാദം ഉയര്‍ത്തിയത്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് ആലോചന. ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നൽകാനാണ് നീക്കം. വാണിജ്യ കെട്ടിടങ്ങളിലും സൗരോര്‍ജം നിര്‍ബന്ധമാക്കും. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം കൂടിയ വിലയില്‍ വാങ്ങാനും ആലോചനയുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഏകദേശം 1,000 മെഗാ വാൾട്ടോളം വൈദ്യുതി ഉത്പാദനമാണ് ഉയര്‍ത്തിയത്. സര്‍ക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. സൗരോര്‍ജ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു ആ നേട്ടത്തിനും കാരണം. ഇപ്പോള്‍ സംസ്ഥാനം ഏറ്റവും വലിയ വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് സമനമായ ബദല്‍ മാര്‍ഗത്തിലേക്ക് യുഡിഎഫ് സര്‍ക്കാരും കടക്കുന്നത്. ജല വൈദ്യുത പദ്ധതികള്‍ക്കും ഡീസല്‍ വൈദ്യുത പദ്ധതികള്‍ക്കും പരിമിതികള്‍ ഉണ്ടെന്നതും കൂടി സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ്. ഇനി മുതല്‍ ആഢംബര വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും നമ്പര്‍ ലഭിക്കണമെങ്കില്‍ അവിടെ സൗരോര്‍ജ പാനലിനൊപ്പം സ്റ്റോറേജും നിര്‍ബന്ധമാക്കും.

സ്‌റ്റോറേജ് കൂടി ഉണ്ടെങ്കില്‍ രാത്രി സമയത്തുകൂടി സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കാനാകും. പദ്ധതി സംബന്ധിച്ച പരിശോധന കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. പദ്ധതി നിര്‍ബന്ധമാക്കിക്കഴിഞ്ഞാല്‍ സംസ്ഥാനത്ത് എത്ര വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്നതില്‍ കെഎസ്ഇബി വിശദമായ പരിശോധന നടത്തി വരികയാണ്. കൂടാതെ വീടുകളിലും വാണിജ്യക്കെട്ടിടങ്ങളിലും സംഭരിക്കുന്ന വൈദ്യുതി രാത്രി കാലങ്ങളില്‍ കൂടിയ വിലയ്ക്ക് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തുശ്ചമായ വിലയ്ക്കാണ് മിച്ചം വരുന്ന വൈദ്യുതി വീടുകളില്‍ നിന്ന് വാങ്ങുന്നത്.

എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വീട്ടുടമകള്‍ക്ക് ഇത് ലാഭകരമാകും എന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പുമായി കൂടി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സോളാര്‍ സ്‌റ്റോറേജ് നിര്‍ബന്ധമാക്കുമ്പോള്‍ ഉണ്ടാകുന്ന നിയമ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. എത്ര സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളിലാണ് പദ്ധതി നിര്‍ബന്ധമാക്കേണ്ടത് എന്നതിലടക്കം തീരുമാനം ആകേണ്ടതുണ്ട്.

Content Highlights: The government is considering measures to promote solar power as a long-term solution to the electricity crisis. Under the proposed plan, luxury homes and commercial buildings may be required to adopt solar energy and become more self-sufficient in power generation. The government is also considering purchasing surplus solar power generated by households at a higher rate.

To advertise here,contact us