കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വിയുടെ ന്യൂസ് ഡെസ്കിലെ പൊലീസ് പരിശോധനയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍. റെയ്ഡ് എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡെസ്‌കിലേയ്ക്ക് കടന്നുകയറുകയും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചുവാങ്ങുകയും ചെയ്ത പൊലീസിന്റെ നടപടി അപലപനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തരേന്ത്യയിലും മറ്റും ബിജെപി സര്‍ക്കാരുകള്‍ നടത്തുന്നതുപോലെയുള്ള മാധ്യമവേട്ടയിലേയ്ക്കാണ് കേരളം ഭരിക്കുന്ന വിഡി സതീശന്‍ സര്‍ക്കാര്‍ നീങ്ങുന്നെതെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടായി വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുസംഘം പൊലീസുകാര്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധന ഡിജിപി അറിയാതെ. ഇതിനിടെ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചിരുന്നത്.
പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടരുകയായിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണുകളാണ് ആണ് പിടിച്ചുവെച്ചിരുന്നത്.
Content Highlight : Inspection at Reporter Broadcasting Company's head office; police action is condemnable: K.N. Balagopal.