കണ്ണൂര്‍: പി ജയരാജന്റെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനം ആഘോഷമാക്കി ഇടത് സൈബര്‍ ഹാന്റിലുകള്‍. പി ജയരാജന്റെ വീഡിയോകളും പോസ്റ്ററുകളുമായി ഇടത് വാളുകള്‍ വ്യാപക പ്രചരണം ആരംഭിച്ചിരിക്കുകയാണ്. അര്‍എസ്എസ് ആക്രമണത്തില്‍ മൃതപ്രായനായിട്ടും തിരിച്ചു വന്ന പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് പല വീഡിയോകളും. 'തഴയപ്പെട്ട നേതാവിന്റെ തിരിച്ചു വരവെ'ന്നാണ് പല സൈബര്‍ സാഖാക്കളും കുറിച്ചിരിക്കുന്നത്.
'കഥ തീര്‍ന്നെന്ന് കരുതിയിടത്തു നിന്ന് രണ്ടാം അധ്യായം തുടരുന്നു' എന്നായിരുന്നു മറ്റൊരു വരി. 'ഇനിയാണ് കഥ ആരംഭിക്കുന്നതെ'ന്നും പലരും കുറിച്ചു. 'വെട്ടിച്ചിതറിച്ചിട്ടും മുറികൂടി തിരിച്ചു വന്നില്ലേ' എന്നും ചോദിച്ചവരുണ്ട്. 'പോരാട്ടത്തിന്റ പാതയില്‍ നിന്ന് നേതൃത്വത്തിന്റെ അമരത്തേക്കാ'ണ് ജയരാജന്റെ യാത്ര എന്നാണ് സൈബര്‍ സാഖാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ തീരുത്തലിന്റെ ചൂണ്ടു പലകയായി പലരും കാണുന്നത് പി ജയാരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് വിലയിരുത്തല്‍. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം കണ്ണൂരില്‍ എത്തിയ പി ജയരാജന് ജന്മനാടായ പാട്യത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു പ്രവര്‍ത്തകരുടെ സ്വീകരണം. പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ക്ലബിന് സമീപത്ത് വെച്ചായിരുന്നു ജയരാജനെ പ്രവര്‍ത്തകര്‍ വരവേറ്റത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താതിരുന്നത് അണികള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് ശേഷം അര്‍ഹത ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശനം. ഇത് കണ്ണൂരില്‍ നിലനില്‍ക്കുന്ന പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമായിരുന്നു എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. അതേസമയം വ്യക്തി പൂജാ വിവാദം ഉയര്‍ന്ന് വന്നതിന് പിന്നാലെ 2018ല്‍ തൃശൂരില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പി ജയരാജനെ വിമർശിക്കുന്ന ഭാഗങ്ങൾ ഇടംപിടിച്ചിരുന്നു.
Content Highlights: P Jayarajan’s entry into the CPI(M) state secretariat is being widely celebrated by Left-leaning social media handles. Videos and posters highlighting his political journey have gained attention online, with several posts portraying his return to a prominent party role as a significant moment in his career.