CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

ടി പി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട് സിപിഐഎമ്മില്‍ വന്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.

ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎം മുതിർന്ന നേതാവ് അശോക് ദാവ്ളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണച്ചു.

സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉൾപ്പെടുത്തിയതിനെ വിലയിരുത്തുന്നത്.

അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ ക്ഷണിതാക്കളായി ഇടം പിടിച്ചു. ഒ എസ് അംബിക, പ്രഭാവര്‍മ്മ, സുബൈദ ഇസ്ഹാഖ്, എന്‍ സുകന്യ, എം വിജിന്‍, ജെയ്ക് സി തോമസ്, ആദര്‍ശ് എം സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളായി ഇടംപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി.

അതിനിടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ജനറല്‍ സെക്രട്ടറി എം എ ബേബി ശാസിച്ചു. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം എ ബേബി ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് ഒരു കൂട്ടുത്തരവാദിത്വമാണെന്ന് എം എ ബേബി പറഞ്ഞു. കൂട്ടുത്തരവാദിത്വത്തിനൊപ്പം തന്നെ ചില വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പെടെ എം വി ഗോവിന്ദന് വീഴ്ച സംഭവിച്ചതായും എം എ ബേബി വിമര്‍ശിച്ചു. പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും മറുപടി പ്രസംഗത്തില്‍ എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഉറച്ച ഐക്യബോധത്തോടുകൂടി മുന്നോട്ടുപോകും. ജനകീയ വീഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്തുണ്ടാകും. ഇടതുമുന്നണി നേതാക്കന്‍മാരെ ഇ ഡി വേട്ടയാടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlights- P Jayarajan has been included in the CPI(M) state secretariat in Kerala. His inclusion places him in the party’s top state level leadership body. The development comes as part of changes in the CPI(M) state organisation.

To advertise here,contact us