കൊച്ചി: ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം പിഎംഎല്‍എ പ്രത്യേക കോടതി നല്‍കിയ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യ ഉത്തരവിൽ പിഎംഎല്‍എ സെക്ഷന്‍ 45 പ്രകാരമുള്ള നിര്‍ബന്ധ വ്യവസ്ഥകള്‍ കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടോ എന്ന് കോടതി പരിശോധിക്കണം. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റം ചെയ്യില്ലെന്ന് ഉറപ്പാക്കണം. ഈ രണ്ട് വ്യവസ്ഥകളും പരിശോധിക്കാതെയാണ് പ്രത്യേക കോടതി ജാമ്യം നല്‍കിയതെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈറിച്ച് തട്ടിപ്പ് കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനായിരുന്നു കമ്പനി ഉടമ കെ ഡി പ്രതാപന് ജാമ്യം ലഭിച്ചത്. പതിനാറ് മാസമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചായിരുന്നു പിഎംഎല്‍എ കോടതി ജാമ്യം നൽകിയത്. പിഎംഎല്‍എ കോടതി ജാമ്യം നല്‍കിയതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതാപന്റെ ജാമ്യം റദ്ദാക്കിയത്.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,651 കോടിയുടെ തട്ടിപ്പ് നടന്നതായായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. സ്ഥാപന ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന അടക്കം 37 പേരെയായിരുന്നു കേസില്‍ പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. 2024 ജൂലൈയിലായിരുന്നു പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതോടെ തുടക്കത്തില്‍ പൊലീസായിരുന്നു കേസെടുത്തത്. പിന്നാലെയാണ് ഇ ഡി കേസെടുത്തത്. കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നായായിരുന്നു ഹൈറിച്ച് കേസിനെ ഇ ഡി വിശേഷിപ്പിച്ചത്.
Content Highlights- The Kerala High Court has cancelled the bail of K D Prathapan, the main accused in the Enforcement Directorate case related to the Highrich money laundering matter.