ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു. പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തിയതും കേസ് തെളിഞ്ഞതെന്നും ആലപ്പുഴ എസ് പി ടി കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി.
സ്വർണ്ണവും പണവും അപഹാരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികൾ 15 ന് തന്നെ കരുവാറ്റയിൽ എത്തി. കൊലപാതകം നടന്നതും 15ന് രാത്രി തന്നെയായിരുന്നു. കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോളിൽ കാണിച്ചു നൽകി. വയോധികൻ മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകി. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് മൊഴി ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ കൂട്ടുകാരുമായി എത്തിയത്. കൊലപാതകം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയത് സിനിമകളിൽ നിന്നാണെന്നും ആലപ്പുഴ എസ് പി വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം കവർന്ന മോഷണ മുതൽ കണ്ടെടുത്തതായും എസ് പി അറിയിച്ചു. മോഷ്ടിച്ച സ്വർണ്ണം പിന്നീട് കൊല്ലത്ത് വിൽക്കുകയായിരുന്നു. ഒരു മോതിരം മാത്രമാണ് വിറ്റത്. പതിനാറായിരം രൂപയ്ക്കാണ് സ്വർണം വിറ്റത്. മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തു. മോഷണം ആസൂത്രണം ചെയ്തത് ഏറെ നാളത്തെ പ്ലാനിലൊടുവിലാണെന്നും പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗം നടന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങൾ പെൺകുട്ടിയെ ബാധിച്ചിരുന്നുവെന്നും വയോധികൻ്റെ ബന്ധുവായ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു.
Content Highlights: An elderly man was allegedly murdered in Kerala's Karuvatta after the accused reportedly took inspiration from a movie. Police are investigating the shocking murder case in Alappuzha.