ബിഹാറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ എ കെ 47 തോക്ക് ഉപയോഗിച്ച സംഭവം: 17 പൊലീസുകാരെ സർക്കാർ സ്ഥലം മാറ്റി

പൊലീസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥരെ ബിഹാര്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്

പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 തോക്ക് ഉപയോഗിച്ച സംഭവത്തില്‍ നടപടി എടുത്ത് ബിഹാര്‍ സര്‍ക്കാര്‍. എ കെ 47 തോക്ക് ഉപയോഗിച്ച പരാതിയില്‍ 17 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥരെയാണ് ബിഹാര്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. പൊലീസ് കോണ്‍സ്റ്റബിള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എകെ 47 ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

പട്‌നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു എകെ 47 തോക്ക് ഉപയോഗിച്ച സംഭവം നടന്നത്. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിഷയത്തില്‍ തോക്ക് ചൂണ്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഉദ്യോഗസ്ഥൻ തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. പിന്നാലെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Content Highlights: The Bihar government transferred 17 policemen following an incident involving an AK 47 during a student protest.

To advertise here,contact us