'തീരുമാനിച്ചതുപ്രകാരം അതേ സെമിനാർ ഹാളിൽ പരിപാടി നടക്കും'; ഷീ ഫെസ്റ്റിൽ കണ്ണൂർ വി സിയെ വെല്ലുവിളിച്ച് SFI

അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് ആണ് സര്‍വ്വകലാശാല സ്വീകരിച്ചതെന്നും എസ്എഫ്ഐ

കണ്ണൂര്‍: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നടത്താനിരുന്ന പരിപാടി വിലക്കിയതില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ. കണ്ണൂര്‍ സര്‍വ്വകലാശാല വി സി 916 സംഘിയാണെന്നും വി സിയുടെ നിര്‍ദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് ആണ് സര്‍വ്വകലാശാല സ്വീകരിച്ചത്. മുന്‍പും സമാന ഇടപെടലുകള്‍ സര്‍വ്വകലാശാല വി സി നടത്തിയിട്ടുണ്ട്. എസ്എഫ്‌ഐ പരിപാടി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഒരു മാറ്റവും ഇല്ലാതെ പരിപാടി നടക്കും. അതേ സെമിനാര്‍ ഹാളില്‍ തന്നെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചത് എന്നും ജോയല്‍ തോമസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലെങ്കിലും വി സിക്കെതിരെ പ്രതികരണം നടത്തിയാല്‍ നല്ലതെന്നും ജോയല്‍ തോമസ് പറഞ്ഞു.

ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് വൈസ്ചാന്‍സലര്‍ അനുമതി നിഷേധിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ സമരത്തിന് നേതൃത്വം നല്‍കിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റില്‍ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്.

പരിപാടി നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ ഹാള്‍ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വേണമെന്ന് ക്യാമ്പസ് ഡയറക്ടര്‍ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: SFI has strongly criticised the Kannur University Vice Chancellor after the university barred a programme that Aishe Ghosh, SFI All India Joint Secretary, was scheduled to attend

To advertise here,contact us