കോതമംഗലം: കോതമംഗലം എം എ കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പുവിനെയാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
മിര്‍ച്ചി മാര്‍പ്പുവിനെ അടക്കം 22 ഓളം വിദ്യാര്‍ത്ഥികളെ യാതൊരു അറിയിപ്പുമില്ലാതെ പുറത്താക്കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം. അടുത്ത സെമ്മിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പോലും അവര്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അറ്റന്റന്‍സ് ലിസ്റ്റില്‍ പോലും അവരുടെ പേരില്ല എന്നതാണ് വാസ്തവം. നടപടിക്ക് പിന്നാലെ എന്ത് ചെയ്യണമെന്ന് പോലും പലര്‍ക്കും അറിയാത്ത സാഹചര്യമുണ്ടായിരുന്നു. മിര്‍ച്ചി മാര്‍പ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. തങ്ങള്‍ ചിലര്‍ വിചാരിച്ചതുകൊണ്ടുമാത്രമാണ് മാധ്യമങ്ങളെ അറിയിക്കാന്‍ സാധിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോർട്ടറിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പിലിന് പരാതി നല്‍കിയെങ്കിലും പുച്ഛിച്ച് തള്ളുകയായിരുന്നു. പലരും പഠനം നിര്‍ത്തിപ്പോയി. സ്വയംഭരണാധികാരമുള്ളതുകൊണ്ട് തങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കോളേജിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കുന്നില്ല. ഇയര്‍ ബാക്കായ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് പ്രിന്‍സിപ്പലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മിര്‍ച്ചി മാര്‍പ്പുവിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് ഇത് എഴുതിയിരിക്കുന്നത്. ഇതേപ്പറ്റി പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
Content Highlights- An engineering student from Arunachal Pradesh studying at MA College in Kothamangalam was found dead at a rented house