മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജീവനക്കാരനായ അമല്‍ദേവ് 50 രൂപ അധികം വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി ബെവ്‌കോയില്‍ മദ്യത്തിന് കൂടിയ വില വാങ്ങിയെന്ന പരാതിയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ബെവ്‌കോ എം ഡിയുടേതാണ് നടപടി.

അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലെ ജീവനക്കാരനാണ് അമല്‍ദേവ്. അമല്‍ദേവ് 50 രൂപ അധികം വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍രാജിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ഉയര്‍ന്നിട്ടും സുധിന്‍രാജ് അന്വേഷിക്കാന്‍ തയാറായില്ലെന്നതാണ് നടപടിക്ക് കാരണമായത്. കൊല്ലം ജില്ലാ ഓഡിറ്റ് ടീം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നേരിട്ടെത്തി പരിശോധന അടക്കമുള്ളവ നടത്തി. തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്‍മേലാണ് നടപടി.

മദ്യം പൂഴ്ത്തിവെച്ച് വില കൂട്ടി വില്‍ക്കാം എന്ന് ആരും കരുതേണ്ടെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് ബന്ധപ്പെടാമെന്നും എക്‌സൈസ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ബവ്‌കോ എം ഡിയുടെ നടപടി.

Content Highlights: Two Bevco employees suspended after a probe found that a customer was charged ₹50 extra for liquor at the Karunagappally outlet

To advertise here,contact us