ദുരിതം എന്ന് അവസാനിക്കും? ഇടുക്കി ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ തുണിയില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

കടുത്ത പനിയെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് കമ്പ് വടിയില്‍ തുണികെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്

ഇടുക്കി: രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. വളയംപാറകുടിയിലെ പൂമണിയെയാണ് സൊസൈറ്റിക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് കമ്പ് വടിയില്‍ തുണികെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനെ കിലോമീറ്ററോളം ചുമന്ന് ആനകുളത്ത് എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസവും ഇടമലക്കുടിയിൽ സമാന സംഭവമുണ്ടായിരുന്നു. പനി ബാധിച്ച് കിടപ്പിലായിരുന്ന മലയപ്പനെ (75) കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചല്‍ കെട്ടി വനപാതയിലൂടെ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നാട്ടുകാര്‍ എത്തിച്ചിരുന്നു. മലയപ്പന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് കിടപ്പിലായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാല്‍ സമയബന്ധിതമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ വര്‍ഷം കാര്‍ത്തിക് ബാലന്‍ ഇടമലക്കുടിയില്‍ മരണപ്പെട്ടിരുന്നു.

കുടലാര്‍ കുടി മുതല്‍ ആനക്കുളം വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവില്‍ കാട്ടിലൂടെയുള്ള ഇടിഞ്ഞ ഒറ്റയടിപ്പാത മാത്രമാണ് പ്രദേശത്തേക്കുള്ള ഏക ആശ്രയം. അടിയന്തര സഹാചര്യങ്ങളില്‍ ആശുപത്രിയിലെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്

നാട്ടുകാര്‍ നേരിടുന്നത്.

Content Highlights: A patient in Edamalakudy, Idukki, was again carried in a cloth to reach a hospital, highlighting challenges in accessing medical care.

To advertise here,contact us