ബോർഡ്, കോർപ്പറേഷൻ നിയമനം; കോൺഗ്രസിനുള്ളിൽ ചരടുവലി; വനിതാ കമ്മീഷൻ ലക്ഷ്യമിട്ട് ദീപ്തിയും അയിഷ പോറ്റിയും

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ തീരുമാനമായിട്ടില്ല

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളിലേക്കുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുള്ളില്‍ ചരടുവലി. വനിതാ കമ്മീഷന്‍ സ്ഥാനം ലക്ഷ്യമിട്ട് ദീപ്തി മേരി വര്‍ഗീസും അയിഷ പോറ്റിയും രംഗത്തുണ്ട്. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് മാണി സി കാപ്പനും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ നവാസും പരിഗണനയിലുണ്ട്.

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തി ഉടന്‍ തീരുമാനം എടുക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു. അതിനിടെയാണ് നേതാക്കള്‍ തമ്മില്‍ ചരടുവലി സജീവമായത്. കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പാലോട് രവിക്കാവും പ്രഥമ പരിഗണന. പി വി അന്‍വറും പട്ടികയിലുണ്ട്.

മുന്നണിയിലെ പ്രധാന നേതാക്കള്‍ക്ക് കാബിനറ്റ് പദവി നല്‍കാനാണ് നീക്കം. ന്യൂനപക്ഷ കമ്മീഷന്‍ പദവിയും നേതാക്കള്‍ ലക്ഷ്യമിടുന്നു. ജോണ്‍സണ്‍ എബ്രഹാം, അഡ്വ. ഷിഹാബുദ്ദീന്‍ കാര്യത്ത് എന്നിവരാണ് പരിഗണനയിലുള്ളത്. പിഎസ്‌സിയില്‍ അഞ്ച് അംഗങ്ങളുടേയും വിവരാവകാശ കമ്മീഷണറേറ്റില്‍ രണ്ട് അംഗങ്ങളുടേയും ഒഴിവുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷന്‍ എം കെ മുനീറിനാണ് സാധ്യത. വയോജന ക്ഷേമ കമ്മീഷന്‍ പി ജെ ജോസഫിനാണ് സാധ്യത.

Content Highlights: Months after V D Satheesan took charge as Chief Minister, decisions on board and corporation appointments are yet to be finalised

To advertise here,contact us