ഉദുമ: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനാടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കാസര്‍കോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിക്കും.
ഡിസംബര്‍ 26-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവനൊടുക്കിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവം. അനുശ്രീയെ കര്‍ണാടകയിലെ ഹുന്‍സൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍മുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണില്‍ സംസാരിച്ചെന്നും ആ സമയം അമല്‍ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രീയുടെ സഹോദരി പറഞ്ഞു.എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കുടുംബം പറയുന്നത്.
രാവിലെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ എടുത്തിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുന്‍സൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
അമല്‍ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞതോടെ ബുധനാഴ്ച രാവിലെ 8.45-ഓടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ അമല്‍ മുറിയെടുക്കുകയും ശേഷം തന്റെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. എന്താണ് സംഭവമെന്നറിയാന്‍ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് അന്വേഷിച്ചെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കെ ചന്ദ്രനാണ് (മലബാര്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി, നീലേശ്വരം) അനുശ്രീയുടെ അച്ഛന്‍. റീനയാണ് അമ്മ. സഹോദരി: ശ്രീലക്ഷ്മി. സുധാകരന്‍ എ അനിത ദമ്പതികളുടെ മകനാണ് അമൽ. സഹോദരി: നക്ഷത്ര
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: kasargod anusree and amal case updates