'മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തെരുവില്‍ യാചിക്കുന്ന ദയനീയ കാഴ്ച; ടി ജി മോഹന്‍ദാസിന്റെ കാര്യത്തില്‍ ഒത്തുകളി'

ക്യാമ്പുകളില്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

തിരുവനന്തപുരം: മഴ തീര്‍ന്നിട്ടും സംസ്ഥാനത്ത് ദുരിതം ബാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തീരദേശത്ത് അടക്കം നടപടി ഉണ്ടാകണം എന്നും മുന്‍ സര്‍ക്കാര്‍ എടുത്ത നടപടി തുടര്‍ന്നാല്‍ മതിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കണം, കടബാധ്യത തീര്‍ക്കാനാവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജേഷിന്റെ ഭാര്യയ്ക്ക് തൊഴില്‍ നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ക്യാമ്പുകളില്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് ആശ്ചര്യകരമായ കാര്യമാണ്. മുന്‍കാലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നതാണ്. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യങ്ങളില്‍ നല്ല വ്യക്തത ഉള്ളതാണ്. എന്നിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടായത് പ്രത്യേകം പരിശോധിക്കണം. നാശനഷ്ടത്തിന്റെ കണക്ക് റവന്യൂ വകുപ്പ് പെട്ടെന്ന് ലഭ്യമാക്കണം. ഇക്കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. മത്സ്യബന്ധന ഉപകരണങ്ങളും വലിയതോതില്‍ നശിച്ചു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട മണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വീഴ്ച ഉണ്ടായി. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാത്തതല്ല വകുപ്പ്. എന്തുകൊണ്ട് പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല? രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ഘട്ടമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ല. പക്ഷേ വ്യാപക പരാതി ഉയരുമ്പോള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ദുരന്ത ഘട്ടങ്ങളില്‍ ജനങ്ങള്‍ ആകെ ഇറങ്ങാറാണ് പതിവ്. പക്ഷേ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ ഉണ്ടായോ? പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായോ? സര്‍ക്കാരിന്റെ സാന്നിധ്യമുണ്ടായോ എന്നതാണ് ഗൗരവമായ പ്രശ്‌നം എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വിഴിഞ്ഞത്തെയും നീണ്ടകരയിലേയുമൊക്കെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തെരുവില്‍ യാചിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത് സംസ്ഥാനത്തുണ്ടായ ഒരു ദുരനുഭവം. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഉണ്ടായ വീഴ്ചകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ പിന്നിട്ട് മന്ത്രി വരുന്നത് കുടുംബത്തിന് ഉണ്ടാക്കുന്ന വികാരം എന്തായിരിക്കും? മുന്‍ കാലങ്ങളില്‍ മന്ത്രിമാര്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. എന്തുകൊണ്ടാണ് മന്ത്രിമാര്‍ക്ക് ദിവസവും അങ്ങോട്ടേക്ക് എത്താന്‍ പറ്റാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു.

സംഭവത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം അതി വൈകാരികമായി പ്രതികരിക്കുന്ന നിലയിലേക്ക് തീരമേഖലയെ എത്തിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങളെ അവഹേളിക്കുന്നതായാണ് അവിടുത്തെ ജനങ്ങള്‍ കാണുന്നത്. ജോണിന്റെ മകള്‍ ജിജിക്ക് നേരെ യുഡിഎഫ് അനുകൂലികളുടെ ഭീകരമായ സൈബര്‍ ആക്രമണം നടന്നു. ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് ഇറങ്ങിയത്. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോ? എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 148 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അത്യന്തം ഹീനമായ നിലപാടാണ്. ഇതൊരു മുഖ്യമന്ത്രി നടത്തേണ്ട പരാമര്‍ശമാണോ? ദുരന്തമുഖത്ത് മരിച്ചവരുടെയും കാണാതായവരുടേയും കണക്ക് നിരത്തുന്നത് എന്ത് യുക്തിയാണ്. സംഭവിച്ച വീഴ്ചകള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത് മറച്ചുവെക്കാന്‍ മരണത്തെ വെച്ച് താരതമ്യം ചെയ്യരുത്. മുഖ്യമന്ത്രിയുടേത് അങ്ങേയറ്റം ഹൃദയശൂന്യമായ നടപടിയാണ്. അന്ന് തെരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ടി ജി മോഹന്‍ദാസിന്റെ കാര്യത്തില്‍ ഒത്തുകളി നടന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പാണ് മോഹന്‍ദാസ് പറഞ്ഞത്. പ്രഹസനം എന്ന രീതിയിലുള്ള അറസ്റ്റ് ആണ് നടന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികളൊന്നും പാലിച്ചില്ല. പൊലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തി. നടപടിക്രമം പാലിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയം ഉള്ളതുകൊണ്ടാണ് ഇങ്ങനെ നടപടി സ്വീകരിച്ചത്. പൊലീസ് മറ്റെന്തോ നിര്‍ദേശത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Pinarayi Vijayan said that difficulties remain in the state even after the rains have subsided

To advertise here,contact us