കണ്ണൂര്‍: ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തെളിവെടുപ്പ് നടത്തിയത്. ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു മൊബൈല്‍ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഒരു മൊബൈല്‍ കൂടി പൊലീസ് കണ്ടെത്തുന്നത്.
അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്നലെ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് നീക്കം. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഉണ്ടെന്ന് ഇന്നല തന്നെ പ്രതിഭാഗം പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ആയങ്കിയെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാപ്പ ചുമത്താന്‍ അടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ ചുമത്തിക്കൊണ്ട് ആയങ്കിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാകും ശ്രമം നടത്തുക എന്നാണ് വിവരം.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Content Highlights: Police have recovered another mobile phone allegedly linked to arrested Arjun Ayanki during an early morning evidence collection at an apartment. The phone was found abandoned outside the residence of the lawyer who detained Ayanki and is suspected to have been used for a social media post targeting the Home Minister.