വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു,കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ പ്രസിഡന്റാക്കാനെന്ന് ആരോപണം

പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത്

മലപ്പുറം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത് മന്ത്രി പി കെ കുഞ്ഞാലികുട്ടിയുടെ ബന്ധു പി കെ അബു താഹിറിനെ പ്രസിഡന്റാക്കാന്‍ വേണ്ടിയാണെന്ന് പ്രാദേശിക തലത്തില്‍ ലീഗിന്റെ ആരോപണം. പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത്. മന്‍സൂര്‍കോയ തങ്ങളുടെ രാജി ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും കുഞ്ഞാലികുട്ടിയുടെ ബന്ധുക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയാണ് ഉദ്ദേശമെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

നിലവില്‍ പികെ അബു താഹിര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ അബു താഹിര്‍ന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിന്നെ തുടര്‍ന്ന് തീരുമാനം പിന്നത്തേക്ക് മാറ്റുകയായിരുന്നു.

മലപ്പുറം ഊരകം പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചയാളാണ് മന്‍സൂര്‍കോയ തങ്ങള്‍. വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇദ്ദേഹം. നേതൃത്വത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനാണ് താനെന്നും രാജിക്ക് പ്രത്യേക കാരണങ്ങളില്ലെന്നും കെ കെ മന്‍സൂര്‍കോയ തങ്ങള്‍ വ്യക്തമാക്കുന്നത്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

Content highlights: vengara block panchayat president resignation pk kunhalikutty relative controversy

To advertise here,contact us