വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹന്‍ദാസ് കുറ്റം സമ്മതിച്ചു

ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് കുറ്റം സമ്മതിച്ചു. ആദ്യം ഇയാള്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ടി ജി മോഹന്‍ദാസിനെതിരെ വേറെയും രണ്ട് കേസുകള്‍ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുള്ളതിനാലും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതിനാലും 14 ദിവസക്കാലത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു. മുന്‍പും പ്രതി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ടെന്നും മറ്റ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, അന്വേഷണത്തിനായി ടിജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും പൊലീസ് വ്യക്തമാക്കി.

ടി ജി മോഹന്‍ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റെന്നാണ് ടിജി മോഹന്‍ദാസ് പറയുന്നത്. വീട്ടില്‍ കയറിയാണ് പൊലീസ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എടുത്തുകൊണ്ടുപോയത്. പൊലീസ് ആദ്യം നോട്ടീസ് നല്‍കണമെന്നും ചോദ്യം ചെയ്യലിന് റിമാന്‍ഡ് ആവശ്യമില്ലെന്നും ടി ജി മോഹന്‍ദാസ് കോടതിയില്‍ പറഞ്ഞു.2017ല്‍ ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. ആരോഗ്യ കാരണം മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്ന് ടി ജി മോഹന്‍ദാസ് ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു.

ഇന്നലെയാണ് കേസില്‍ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ ഇയാളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ടി ജി മോഹന്‍ദാസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ടി ജി മോഹന്‍ദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ എത്തിയത്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരായ പൊലീസ് നടപടികള്‍ക്കിടെ എന്തുകൊണ്ട് ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹന്‍ദാസിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹന്‍ദാസ് പരാമര്‍ശം നടത്തിയതെന്ന് എഫ്ഐആറില്‍ പറഞ്ഞിരുന്നു.

'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു.

Content Highlights: TG Mohandas Confesses in Case Over Remarks Against Delhi Protesting Students

To advertise here,contact us