പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സിസ്റ്റം, നിരവധി പ്രശ്നങ്ങളുണ്ട്: മന്ത്രി കെ മുരളീധരന്‍

പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സിസ്റ്റമാണുള്ളതെന്നും ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെയെന്നുമാണ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്

തിരുവനന്തപുരം: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജിന്റെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സിസ്റ്റമാണുള്ളതെന്നും ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെയെന്നുമാണ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിരവധി പ്രശങ്ങളുണ്ട്. 100 പേര്‍ ജോലിക്ക് വേണ്ട സ്ഥലത്ത് 1000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഈ മാസം 31ന് പരിയാരം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുമെന്നും 30നകം ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രികളിലുണ്ടെന്നും എന്‍ എച്ച് എം വഴി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കമ്പ്യൂട്ടര്‍ തകരാറിലാവുന്നത് പോലെ ആരോഗ്യ മേഖലയിലെ സിസ്റ്റത്തിലും തകരാര്‍ ഉണ്ടാകാറുണ്ട്. അത് അപ്പോള്‍ തന്നെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിനെതിരെ വാര്‍ത്തകര്‍ വരാറുണ്ട്. തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയുള്ള വാര്‍ത്തകള്‍ നല്ലതാണ്. എന്നാല്‍ തുലഞ്ഞു പോകട്ടെ എന്ന് കരുതിയുള്ള നീക്കങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാറുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. 'മാധ്യമങ്ങളോട് വൈകാരികമായി പെരുമാറിയവര്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അങ്ങനെ പെരുമാറിയാല്‍ മാധ്യമങ്ങളും പ്രതികാര ബുദ്ധിയോടെ പെരുമാറും.' മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയില്‍ പിടിമുറുക്കാന്‍ വിദേശ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 'സ്വകാര്യ ആശുപത്രികളില്‍ വിദേശ കമ്പനികളുടെ പങ്കാളിത്തം കൂടി. സര്‍ക്കാര്‍ ആശുപത്രികളെ ഇടിച്ചു താഴ്ത്താന്‍ ഇടപെടലുണ്ട്. ഓപ്പറേഷന്‍ കൂട്ടാന്‍ ഒക്കെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം കിട്ടുന്നുണ്ട്.' കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷണം നടത്തില്ലെന്നും അവയവ കച്ചവടത്തില്‍ ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തുന്നതിന് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Pariyaram Medical College System Issues K Muraleedharan Statement

To advertise here,contact us