നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത്

എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസ്, മറയന്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും.

കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് പനിനൊന്നാം ദിവസമാണ്.

ഇന്നലെ ഗൗതം കൃഷ്ണയുടെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയിരുന്നു. തദ്ദേശവാസികളായ മത്സ്യ തൊഴിലാളികളെക്കൂടി തിരച്ചിലിന് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എംഎല്‍എയുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ ജിജി ജോണ്‍ രഗത്ത് വന്നിരുന്നു. കടല്‍ മക്കളെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ജിജി ആരോപിച്ചു. 'മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് ആശ്വാസ വാക്കുകളല്ല. തങ്ങളെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒന്നും കേള്‍ക്കാതെ അദ്ദേഹം കോള്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അദ്ദേഹം കേട്ടിട്ടില്ല. മുഖ്യമന്ത്രി വിളിച്ചപ്പോള്‍ അതാണ് കേള്‍ക്കേണ്ടിയിരുന്നത്. അപകടം നടന്ന ശേഷം എട്ട് ദിവസം വേണ്ടി വന്നു മുഖ്യമന്ത്രിക്ക് ഞങ്ങളെ വിളിക്കാന്‍', ജിജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: The search for Goutham Krishna, who went missing in the sea off Neendakara in Kollam, has resumed for the 11th day. The Coastal Police, Marine Enforcement, Coast Guard and Indian Navy are conducting a joint operation, with a Navy diving team prepared to enter the sea and search designated locations.

To advertise here,contact us