പുത്തുമല ഉരുള്‍പൊട്ടല്‍: ഏഴ് വർഷം കഴിഞ്ഞിട്ടും വീടുകൾ വാസയോഗ്യമല്ല, പുനരധിവാസം ദുരിതമായി മാറി: പ്രതിഷേധം

വായമൂടിക്കെട്ടിയാണ് ദുരിത ബാധിതര്‍ പ്രതിഷേധിക്കുന്നത്

വയനാട്: പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിതമായി മാറിയെന്ന പരാതിയുമായി ദുരന്തബാധിതര്‍. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ താമസയോഗ്യമല്ലെന്നാണ് പരാതി. വീടുകളിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുക, സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരന്ത ബാധിതര്‍ പുത്തുമലയില്‍ പ്രതിഷേധിക്കുന്നത്.

വായമൂടിക്കെട്ടിയാണ് ദുരിത ബാധിതര്‍ പ്രതിഷേധിക്കുന്നത്. മുണ്ടക്കൈ-ചുരല്‍മല ദുരിത ബാധിതര്‍ക്കായി ഭവന പദ്ധതി നടപ്പിലാക്കിട്ടും തങ്ങളെ അവഗണിച്ചെന്നാണ് പരാതി. ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിത പൂര്‍ണ്ണമാണെന്നും വീടുകള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷിതമായി വീടുകളില്‍ കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പരാതി. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ദുരിതബാധിതര്‍ പറയുന്നു. മഴക്കാലത്ത് വീട്ടില്‍ കയറാന്‍ കഴിയാതെ അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.

'ഏഴ് വര്‍ഷമായി പരാതി പറയുന്നു, നടപടിയില്ല. മുഖ്യമന്ത്രിയും ടി സിദ്ദിഖ് എംഎല്‍എയും ഇത് കാണുന്നുണ്ടല്ലോ. ഒരോ വര്‍ഷവും പരാതിയുമായി പോകുന്നുണ്ട്. കുട്ടികളുമായി ഭീതിയിലാണ് കഴിയുന്നത്. പുനരധിവാസം ദുരിതമായി മാറി. നടപടി ഉണ്ടായില്ലെങ്കില്‍ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം പ്രതിഷേധക്കാര്‍' റിപ്പോർട്ടറിനോട് പറഞ്ഞു

Content Highlights: Seven years after the Puthumala landslide, affected families allege that their rehabilitation remains incomplete as several homes are still uninhabitable.

To advertise here,contact us