സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ നിരസിച്ച് പൊലീസ് ആസ്ഥാനം

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് നടപടി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ നിരസിച്ച് പൊലീസ് ആസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് നടപടി. ഹെലികോപ്റ്റര്‍ പൊലീസിന്റെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല സമര്‍പ്പിച്ച അപേക്ഷയില്‍ പൊലീസിന്റെ മറുപടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുകയും ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലും ഇപ്പോള്‍ പൊലീസ് തയ്യാറല്ല. ഹെലികോപ്റ്റര്‍ എന്നാണ് വാടകയ്ക്ക് എടുത്തത്, പ്രതിമാസം എത്ര രൂപയാണ് വാടക, വാടകയ്ക്ക് എടുത്ത അന്നുമുതല്‍ കഴിഞ്ഞമാസം അവസാനം വരെ ആകെ എത്ര രൂപ വാടകയിനത്തില്‍ നല്‍കി, ഏത് കമ്പനിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയത്, നിലവിലെ കമ്പനിയുമായുള്ള കരാര്‍ എന്നാണ് അവസാനിക്കുന്നത്, അവയവദാനത്തിനായി എത്ര തവണ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്, വാടക കരാറിന്റെ കോപ്പി ലഭ്യമാക്കുക എന്നിങ്ങനെ 7 ചോദ്യങ്ങളാണ് രാജു വാഴക്കാലയുടെ അപേക്ഷയില്‍ ഉണ്ടായിരുന്നത്.

ഈ ചോദ്യങ്ങളിലാണ് പൊലീസ് വിവരങ്ങള്‍ പുറത്ത് നല്‍കാത്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പൊലീസിന്റെ നടപടി. വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന് എതിരായ വിമര്‍ശനം.

Content Highlights: Police Headquarters Rejects RTI Applications Seeking Details of Kerala Government’s Rented Helicopter

To advertise here,contact us