ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

പത്തരയോടെ സംഘം നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തലസ്ഥാനത്തെത്തിയത്. പത്തരയോടെ സംഘം നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും.

പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച പറ്റിയെന്നായിരുന്നു ഡിവൈഎസ്പിയോട് ഹൈക്കോടതി ചോദിച്ചത്. നിയമം അറിയുന്ന നിങ്ങള്‍ മനപൂര്‍വ്വമാണ് വീഴ്ച വരുത്തിയത്. പൊലീസിന് ഒരു പ്രതിയെയും രക്ഷിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വെറുതെ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

റാമിനെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നല്‍കുകയായിരുന്നു.

Content Highlights: Crime Branch team has reached Thiruvananthapuram as part of the investigation in Nithin Raj Case

To advertise here,contact us