കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
അതേസമയം, കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി രംഗത്ത് വന്നിരുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.
അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളാണുള്ളത്. ഇതിൽ കോതമംഗലത്തെ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.
Content Highlights: A fresh case has been registered against Arjun Ayanki, who is absconding in connection with several cases, as police continue their investigation.