പൊലീസ് തിരയുന്നതിനിടെ വീണ്ടും എഫ്ബി പോസ്റ്റുമായി അർജുൻ ആയങ്കി; നിഖിൽ പൈലിക്ക് മറുപടി

ഇതിനിടെ അർജ്ജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു

കൊച്ചി: ഇടുക്കി ഡിസിസി അംഗവും ധീരജ് വധക്കേസ് ഒന്നാം പ്രതിയുമായ നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുൻ ആയങ്കി. അര്‍ജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും കൊടി സുനിയെയും പോലുള്ള കൊടും തീവ്രവാദികള്‍ കേരള പൊലീസുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് കേള്‍ക്കാന്‍ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ലെന്നും ഇന്‍സ്‌പെക്ടറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുത്തനെ ഏതു വിധേനയും പിടിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതില്‍ എന്തിനാണ് സിപിഐഎം അസ്വസ്ഥപ്പെടുന്നതെന്നും ചോദിച്ചുകൊണ്ടുള്ള നിഖില്‍ പൈലിയുടെ പോസ്റ്റിനാണ് അര്‍ജുന്‍ ആയങ്കി മറുപടി പോസ്റ്റ് നല്‍കിയിരിക്കുന്നത്.

'ഞങ്ങടെ ധീരജിനെ കൊന്ന നീ വെട്ടേറ്റ് മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ലടാ പൈലി മോനെ…?, എന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ കുറിപ്പ്. നിഖില്‍ പൈലിയുടെ എഫ്ബി പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്.

പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സംസ്ഥാന അതിര്‍ത്തി മേഖലകളില്‍ അടക്കം ഊര്‍ജിത തിരച്ചിലാണ് പുരോഗമിക്കുന്നത്. ഒളിവിലിരുന്നുള്ള അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. കണ്ണൂർ വളപട്ടണം പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ.

അതേസമയം, അർജുൻ ആയങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലുവ സൈബർ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ച സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Content Highlights: Arjun Ayanki Responds to Nikhil Paily's Facebook Post

To advertise here,contact us