തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

തൃശൂര്‍: പുതുക്കാട് ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. ദേശീയപാത 544-ല്‍ പുതുക്കാട് സിഗ്നലിനുസമീപമുണ്ടായ ബൈക്ക് അപകടത്തില്‍ പട്ടാമ്പി തിരുമിറ്റക്കോട് മേലേതില്‍ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ വന്ന മിനി ലോറി മനഃപൂര്‍വം ഇടിക്കുകയായിരുന്നുവെന്ന് മുന്നില്‍ പോയിരുന്ന കാറിന്റെ റിയര്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യ ക്തമാക്കുന്നതായി റിജാസിന്റെ പിതാവ് മാനു പറഞ്ഞു.

അപകടത്തിന് 15 മിനിറ്റ് മുന്‍പ് ലോറി ഡ്രൈവറും റിജാസുമായി സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുഹൃത്ത് പറഞ്ഞെന്നും മാനു ചൂണ്ടിക്കാട്ടി. നിസാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ മകനെ കൊലപ്പെടുത്തുകയെന്ന ഗുരുതര കുറ്റമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ റൂറല്‍ എസ്പിക്ക് കുടുംബം പരാതി നല്‍കി.

Content Highlights:Puthukkad Youth's Lorry incident case

To advertise here,contact us