മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്താനുള്ള തീരുമാനം; അതൃപ്തി വ്യക്തമാക്കി മന്ത്രി എം ലിജു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്

തിരുവനന്തപുരം: മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി എക്‌സൈസ് മന്ത്രി എം ലിജു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്തയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി മന്ത്രി എതിര്‍പ്പ് നേരിട്ട് അറിയിക്കുമെന്നാണ് വിവരം. കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഓണത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കുപ്പികള്‍ ശേഖരിക്കാന്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.

മന്ത്രിയുടെ അനുമതി ലഭിക്കാതെ മന്ത്രിയുടെ ഓഫീസ് അടക്കം അറിയാതെ എങ്ങനെയാണ് സ്വന്തം നിലയ്ക്ക് അധികാരം ഏറ്റയുടന്‍ തന്നെ എംഡിയ്ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുക എന്നാണ് ചോദ്യം ഉയര്‍ന്നത്. നിലവില്‍ നല്ലരീതിയില്‍ നടന്നു പോകുന്ന പദ്ധതി കൂടിയാലോചനകള്‍ ഇല്ലാതെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം ഈമാസം ആറ് മുതലാണ് നടപ്പാക്കി തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ഓണം വരെ മാത്രമാണ് പദ്ധതി നിർത്തിവെച്ചിരിക്കുന്നതെന്ന് എം ലിജു വ്യക്തമാക്കിയിരുന്നു. പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 20 രൂപ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതായിരുന്നു പദ്ധതി. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികം നല്‍കണമായിരുന്നു. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ 20 രൂപ തിരികെ നല്‍കുന്നതായിരുന്നു രീതി.

പദ്ധതിക്കെതിരെ നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തനത്തെ പദ്ധതി ബാധിച്ചുവെന്നും കാലിയായ മദ്യക്കുപ്പികള്‍ നീക്കം ചെയ്യാത്തത് ബുദ്ധിമുട്ടായെന്നുമായിരുന്നു ഉയര്‍ന്ന പരാതി. മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം കാലിക്കുപ്പികള്‍ സംഭരിച്ചതോടെ സ്റ്റോക്ക് സംഭരിക്കുന്നതിന് തടസമായി. കുപ്പികള്‍ ശേഖരിക്കുന്നത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. മദ്യശാലകള്‍ക്ക് സമീപം പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞു കൂടുന്നതും വാര്‍ത്തയായിരുന്നു. പദ്ധതി പിന്‍വലിച്ചതായി നോട്ടീസ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളില്‍ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആര്‍ കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്. പിന്നീട് ഈ ക്യൂആര്‍ കോഡ് പതിച്ച കാലിക്കുപ്പികള്‍ അതേ ഔട്ട്‌ലെറ്റില്‍ തിരിച്ചു നല്‍കിയാല്‍ ഉപഭോക്താവിന് 20 രൂപ തിരിച്ചു നല്‍കുന്നതായിരുന്നു രീതി. ഈ നിലയില്‍ 2024 സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 10വരെയുള്ള കാലയളവില്‍ 6.63 കോടിയോളം രൂപയാണ് പദ്ധതി പ്രകാരം ബെവ്‌കോ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയത്.

Content Highlights: Kerala minister M Liju has expressed dissatisfaction with the decision to discontinue the scheme for taking back empty liquor bottles. The scheme was intended to facilitate the return and collection of used liquor bottles. The minister's response comes amid discussions over the decision to stop the bottle return system.

To advertise here,contact us