കൊച്ചി: അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ കേരള പൊലീസ്. അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ പ്രത്യേക സംഘമായി അന്വേഷണം നടത്തും. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. താന്‍ കീഴടങ്ങില്ല പറ്റുമെങ്കില്‍ പിടികൂടാം എന്ന് പൊലീസിനെ അര്‍ജുന്‍ അയങ്കി വെല്ലുവിളിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
'ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും', എന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ന്യായീകരണവുമായി ഇന്ന് അര്‍ജുന്‍ ആയങ്കി രംഗത്തെത്തി. പൊലീസിനെ താന്‍ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അര്‍ജുന്‍ ആയങ്കി പറയുന്നത്. കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതി വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേസില്‍ കീഴിടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നിട്ടും പൊലീസ് സുഹൃത്തുക്കളെ പിന്തുര്‍ന്ന് എത്തിയെന്നുമാണ് റിപ്പോർട്ടറിനോട് പ്രതികരിക്കവെ അർജുന്‍ ആയങ്കി ആരോപിച്ചത്.
കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസം ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.
Content Highlights: Kerala Police will conduct a special investigation to trace Arjun Ayanki. A dedicated team is being formed to locate Arjun Ayanki as authorities intensify their efforts.