തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും 50 കി.മീ വരെ കാറ്റിനും സാധ്യത ഉണ്ട്. തെക്കന്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട് എന്നാണ് വിവരം. കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നിട്ടും മധ്യകേരളത്തിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പത്തനംതിട്ടയിലും കോട്ടയത്തും ക്യാമ്പുകളില്‍ ഉള്ളത് ഇരുപതിനായിരത്തിലേറെ പേരാണ്. പമ്പ, അച്ചന്‍കോവില്‍, കക്കാട്, കല്ലാറ് നദികളില്‍ ജലനിരപ്പ് താഴ്ന്നത് ആശ്വാസമാണ്. എന്നാല്‍ കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. പലയിടങ്ങളിലും റോഡുകള്‍ എല്ലാം പൂര്‍വസ്ഥിതിയിലായി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (06/08/2026) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Content Highlights: Heavy rainfall is expected to continue across Kerala, with Orange Alert declared in seven districts and Yellow Alert in seven others. Authorities have advised caution in hilly areas and warned of rough sea conditions along the southern coast. Schools and colleges in several flood-affected taluks have been declared closed for the day.