'അടുത്ത ക്യാമ്പിൽ പോയി ഭക്ഷണം കഴിക്കൂ'; ചങ്ങനാശ്ശേരിയിലെ ക്യാമ്പില്‍ ദുരിതം, കിട്ടിയത് പച്ചവെള്ളം മാത്രം

രാവിലെ ഗ്യാസ് കുറ്റി നല്‍കി തിരികെ എടുത്തുകൊണ്ടുപോയെന്നും ദുരിത ബാധിതര്‍ പറയുന്നു

കോട്ടയം: ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണമില്ലെന്ന് പരാതി. രാവിലെ മുതല്‍ ഭക്ഷണം നല്‍കിയില്ലെന്ന് ദുരിത ബാധിതര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ പറഞ്ഞതായും ദുരിത ബാധിതര്‍ പറയുന്നു.

യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആളുകള്‍ പറയുന്നു. പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ക്യാമ്പില്‍ ഉള്ളത്. രാവിലെ ഗ്യാസ് കുറ്റി നല്‍കി തിരികെ എടുത്തുകൊണ്ടുപോയെന്നും ദുരിത ബാധിതര്‍ റിപ്പോർട്ടറിനോട് പറഞ്ഞു.

പച്ചവെള്ളം മാത്രമാണ് ലഭിച്ചത്. കയ്യില്‍ സൂക്ഷിച്ചിരുന്ന പൈസ എടുത്താണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയതെന്നും ദുരിതബാധിതര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങി തന്നാല്‍ പാകം ചെയ്ത് കഴിച്ചോളാമെന്ന് ദുരിതബാധിതര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടു. ഭക്ഷണം ലഭിക്കാത്തത് പരിശോധിക്കുമെന്നും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'രാവിലെ ഗ്യാസ് കുറ്റി നല്‍കി. പിന്നീട് അത് എടുത്ത് കൊണ്ടുപോയി. ഉച്ചയ്ക്ക് ഒരു മണിക്ക് വന്ന് അപ്പുറം പോയി കഴിച്ചോളാന്‍ പറഞ്ഞു. കിടപ്പ് രോഗികള്‍ അടക്കം ഇവിടെയുണ്ട്. വീട്ടില്‍ ഒന്നും വെക്കാതെയാണോ കഴിക്കുന്നതെന്ന് അപ്പോള്‍ ചോദിച്ചു. വെള്ളക്കെട്ട് വന്നത് കൊണ്ടല്ലേ ഞങ്ങള്‍ ഇങ്ങനെ വന്ന് കിടക്കുന്നത്. അല്ലെങ്കില്‍ ഇത് കേള്‍ക്കേണ്ട കാര്യമില്ല. മുമ്പും ക്യാമ്പില്‍ കിടന്നിട്ടുണ്ട്. അപ്പോഴെല്ലാം ആഹാരം കിട്ടിയിട്ടുണ്ട്', എന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു.

അതേസമയം വിവരം അറിയുന്നത് റിപ്പോര്‍ട്ടര്‍ വാര്‍ത്തയിലൂടെയാണെന്ന് ചങ്ങനാശ്ശേരി എംഎല്‍എ വിനു ജോബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പത്ത് മിനിറ്റില്‍ ക്യാമ്പിലെത്തുമെന്നും ഏകോപനത്തില്‍ പിഴവ് സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ക്രമീകരണങ്ങളും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഭക്ഷണസാമഗ്രികള്‍ അധികൃതര്‍ എത്തിച്ചു നല്‍കുന്നുണ്ട്.

പിന്നാലെ വിനു ജോബ് ക്യാമ്പിലെത്തി. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് പ്രധാനമെന്ന് ക്യാമ്പിലെത്തിയ എംഎല്‍എ ദുരിതബാധിതരോട് പറഞ്ഞു. 'നമ്മുടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നത് പോലെ ഇവിടെ എല്ലാവരും ഉണ്ടാക്കണം. ചെറിയൊരു രാഷ്ട്രീയം ഇവിടെ ഉണ്ടായെന്ന് എനിക്ക് അറിയാം', എന്ന് എംഎല്‍എയോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇവിടെ ആളുകള്‍ വന്നതെന്നും അപ്പുറത്തെ ക്യാമ്പില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പറഞ്ഞിരുന്നുവെന്നും വിനു ജോബ് റിപ്പോർട്ടറിനോട് പറഞ്ഞു.

'രാത്രി ഒമ്പതരയ്ക്കാണ് ക്യാമ്പില്‍ ആളുകളെത്തിയത്. ഈയൊരു പ്രയാസ സമയത്ത് കുറച്ച് നേരത്തേക്ക് തൊട്ടപ്പുറത്തെ ക്യാമ്പില്‍ പോകേണ്ടി വരും. വില്ലേജ് ഓഫീസറുടെ കാശ് മുടക്കി എല്ലാവര്‍ക്കും ഭക്ഷണം വാങ്ങി നല്‍കി. പാത്രങ്ങളുടെ കുറവ് ഉള്ളത് കൊണ്ട് ഒരേ കെട്ടിടത്തിലെ മറ്റൊരു ഭാഗത്തുള്ള ക്യാമ്പില്‍ കഴിക്കാന്‍ പറഞ്ഞു. കുട്ടികള്‍ ഉള്ളത് കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ വയ്യ എന്ന് പറഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നത്. ചിലരെ പറഞ്ഞ് പറയിപ്പിച്ചതാണ്. ഭക്ഷണം കൊണ്ടുവെച്ചു. ഇപ്പോള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ല. വൈകുന്നേരം ഭക്ഷണം എത്തിക്കും', വിനു ജോബ് കൂട്ടിച്ചേര്‍ത്തു.

Content Highlights: People staying at a government LP school relief camp have complained about the lack of food. The affected residents told Reporter that they had not received meals since morning

To advertise here,contact us