കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി;വീഴ്ച സമ്മതിച്ച് MLA

ക്യാമ്പില്‍ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാന്‍ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതര്‍

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതര്‍. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ക്യാമ്പില്‍ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാന്‍ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു.

ക്യാമ്പില്‍ വൈകിയെത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് കഴിക്കാനായി ചെറുകടികള്‍ എത്തിക്കണമെന്നും ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു. നിരവധി രോഗികള്‍ ഉള്ളതിനാല്‍ കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. അതേസമയം ക്യാമ്പില്‍ വീഴ്ചയുണ്ടായെന്ന് കെ ജയന്ത് എംഎല്‍എയും പ്രതികരിച്ചു.

ഇന്നലെ കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ ചോറിന് നല്‍കിയ കറി കുറഞ്ഞ് പോയിട്ടുണ്ടെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും എംഎല്‍എ പറഞ്ഞു. വസ്ത്രത്തിന് ബുദ്ധിമുട്ടുള്ളതും പരിഹരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ചില വിഷയങ്ങള്‍ ആളുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. 8 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

Content Highlights: Residents at relief camps have raised complaints over the shortage of essential supplies, including food and clothing

To advertise here,contact us