'ആളുകൾ ചുറ്റും സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ആശയക്കുഴപ്പത്തിൽ സംഭവിച്ച തെറ്റാണ്, കൂടുതൽ ശ്രദ്ധ പുലർത്തും'

ജനങ്ങള്‍ക്ക് എപ്പോഴും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുളള പൂര്‍ണ അധികാരമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു

കൊച്ചി: കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന എഐ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനിടെ കേരളം എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ അക്ഷരത്തെറ്റുണ്ടായതില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പരിപാടിയില്‍ ആശംസകള്‍ കുറിക്കുന്നതിനിടയില്‍ പറ്റിയ അക്ഷരപ്പിശക് വെച്ചുളള ട്രോളുകളെല്ലാം താന്‍ കണ്ടെന്നും എഴുതുന്നതിനിടയില്‍ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ചെറിയ ആശയക്കുഴപ്പത്തില്‍ സംഭവിച്ച തെറ്റാണ് അതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊളളുന്നുവെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളുടെ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേള്‍ക്കുകയും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കി തിരുത്തി മുന്നോട്ടുപോവുകയും ചെയ്യും. ജനങ്ങള്‍ക്ക് എപ്പോഴും വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുളള പൂര്‍ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും എന്റെയും നയം. സ്‌നേഹത്തിനും തിരുത്തലുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

എഐ സമ്മിറ്റ് വേദിയിലെ ബോര്‍ഡില്‍ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയപ്പോള്‍ ഉണ്ടായ അക്ഷരത്തെറ്റ് ചര്‍ച്ചയായിരുന്നു. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ട്രോള്‍ ആവുകയും ചെയ്തു. Keralam എന്നതിന് പകരം Kaaralam എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി തെറ്റായി എഴുതിയത്.

Content Highlights: 'An Error Due to Confusion from Surrounding Noise; Will Be More Careful': PK Kunhalikkutty on Keralam Spelling Mistake

To advertise here,contact us