പൊട്ടും കുറിയും കണ്ട് ആരെയും സംഘപരിവാര്‍ ചാപ്പ കുത്തരുത്; P M നിയാസിനെതിരെ യൂത്ത് ലീഗ്

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം കാബിനറ്റ് തീരുമാനമാണെന്നും യൂത്ത് ലീഗ്

പാലക്കാട്: എന്‍ ശേഷാദ്രിനാഥിന്റെ നിയമനത്തില്‍ വിവാദം ഒഴിയുന്നില്ല. നിയമനശുപാര്‍ശക്കെതിരെ രംഗത്തെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്. പിഎം നിയാസ് മന്ത്രി കെ എം ഷാജിയെയും മുസ്ലിം ലീഗിനെയും ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം കാബിനറ്റ് തീരുമാനമാണ്. ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം. കെഎം ഷാജി സംഘപരിവാറിനെ പ്രമോട്ട് ചെയ്യുന്നു എന്ന തരത്തിലാണ് പിഎം നിയാസ് പ്രചരിപ്പിക്കുന്നത്. ഇത് അപലപനീയമാണെന്നും അന്‍വര്‍ സാദത്ത് വിമര്‍ശിച്ചു.

പൊട്ടും കുറിയും ഉപയോഗിക്കുന്നത് കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുതെന്നും യൂത്ത് ലീഗ് വിമര്‍ശിച്ചു. ഉത്തരേന്ത്യയില്‍ താടിയും തൊപ്പിയും വെച്ചവര്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പോലെയാണ് പി എം നിയാസിന്റെ പ്രസ്താവന. കേരളത്തിന്റെ സാമൂഹ്യ ഐക്യം അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന പി എം നിയാസ് പിന്‍വലിക്കണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

എന്‍ ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി എം നിയാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ശേഷാദ്രിനാഥനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നുവെന്നായിരുന്നു ഇന്നലെ പി എം നിയാസ് പ്രതികരിച്ചത്. വ്യക്തികളോടല്ല, തത്വങ്ങളോടാണ് തന്റെ നിലപാടെന്നും എന്‍ ശേഷാദ്രിനാഥന്‍ ഭരണഘടനാപരമായ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ കൂടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പ്രതികരണം.

Content Highlights: controversy over NSeshadrinath's appointment continues as Youth League national vice president Anvar Sadath responds to KPCC general secretary P M Niyas

To advertise here,contact us