അധ്യക്ഷന്റെ നിര്‍ദ്ദേശം; നേതാവാകാന്‍ ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും; പരീക്ഷ പാസ്സാകുക നിര്‍ബന്ധം

മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും നടത്തും. സംഘടനയെക്കുറിച്ച് ബോധ്യമുള്ള, നേതൃപാടവമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിലായിരിക്കും ക്ലാസും പരീക്ഷയും സംഘടിപ്പിക്കുക. മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍ മുതല്‍ ക്ലാസില്‍ പങ്കെടുക്കണം. പഠന ക്ലാസിന് ശേഷമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ പാസ്സാകുന്നത് നിര്‍ബന്ധമാണ്.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ക്ലാസും പരീക്ഷയും സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രശിക്ഷണ്‍ ശിബിരം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സംഘടനാപരമായ ക്ലാസുകളും ആശയപരമായ ക്ലാസുകളും സംഘടിപ്പിക്കും. ഇതിന് പുറമേ ഡിജിറ്റല്‍ സാക്ഷരത ഉറപ്പിക്കുന്നതിനുള്ള ക്ലാസുകളുമുണ്ടാകും. നേതാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉണ്ടായിരിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

പാര്‍ട്ടിയുടെ ആപ്പ് കൈകാര്യം ചെയ്യാന്‍ എല്ലാവരെയും പ്രാപ്തരാക്കും. ആപ്പില്‍ കാര്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കും. പഠന ക്ലാസിന് ശേഷം പറഞ്ഞ കാര്യങ്ങളെല്ലാം സ്വായത്തമാക്കിയോ എന്നറിയാനാണ് പരീക്ഷ. പരീക്ഷയില്‍ നേതാക്കള്‍ പാസ്സായിരിക്കണം. 280 മണ്ഡലങ്ങളിലും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Content Highlights- The BJP has made leadership training classes and a qualifying examination mandatory for party leaders

To advertise here,contact us