പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ ഉന്നതിയില്‍ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പരാതി. സംഭവത്തില്‍ മൂന്ന് പേരെ ചിറ്റാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരിച്ച സന്ദീപിന്റെ പിതാവ് സദാനന്ദനാണ് മകന്റെ മരണം കൊലപാതകമാണെന്ന സംശയവുമായി രംഗത്തെത്തിയത്. മകന്‍ കുഴിയില്‍ അവശനിലയില്‍ കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിച്ചതെന്നും വെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ അവിടെ എത്തിയെന്നും സദാനന്ദന്‍ പറഞ്ഞു. മരിച്ച സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മര്‍ദ്ദനമേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും കമ്പി വടി കൊണ്ട് അടിച്ചതാണോ എന്ന സംശയമുണ്ടെന്നും സന്ദീപിൻ്റെ അച്ഛൻ പറഞ്ഞു. മകന്‍ ഒരു യുവതിയുമായി സ്‌നേഹബന്ധത്തില്‍ ആയിരുന്നു. യുവതിയുടെ ബന്ധുക്കള്‍ നേരത്തെ മകനെ മര്‍ദ്ദിച്ചിട്ടുണ്ട്. മകന്റെ സമീപത്തു നിന്നും ചിലര്‍ ഓടിപ്പോയതായി പ്രദേശവാസികള്‍ കണ്ടെന്നും മരിച്ച സന്ദീപിൻ്റെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു.
ചിറ്റാര്‍ പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: A young man was found dead under mysterious circumstances in Pathanamthitta, with his father alleging murder after injuries were found on the body. Police have launched an investigation.