അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു, വിഷമം കേൾക്കാൻ ആരുമുണ്ടായില്ല; ആരതി നേരിട്ടത് കടുത്ത പീഡനം; കുറിപ്പ്

ആരതിയുടെ മരണത്തില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ ജീവനൊടുക്കിയ 27കാരി ആരതിയുടെ ആത്മഹത്യാകുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍. ദീര്‍ഘനാളായി പെണ്‍കുട്ടി കടുത്ത പീഡനം നേരിട്ടിരുന്നതായി കുറിപ്പിലുണ്ട്. മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പലരോടും പങ്കുവെച്ചിരുന്നെങ്കിലും തന്റെ വിഷമം കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

അമ്മയ്ക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. തന്റെ സ്വര്‍ണ്ണം പല ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് അതുലിന് നല്‍കിയിരുന്നു. അതുലുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ല. മറ്റുവഴിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നാണ് ആരതിയുടെ കുറിപ്പ്.

ആരതിയുടെ മരണത്തില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അതുലിന്റെ തുടര്‍ച്ചയായ പീഡനം മൂലമാണ് ആരതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വര്‍ക്കലയിലെ വാടകവീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ ആരതി ഭര്‍തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.

Content Highlights: note of 27-year-old Aarathi, who died in Attukal, Thiruvananthapuram, reportedly contains serious allegations. Police are examining the contents as part of the ongoing investigation

To advertise here,contact us