പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി

നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കും

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് വിശദീകരണം തേടിയത്. നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകള്‍ വൈകിയിരുന്നു.

ഡല്‍ഹിയില്‍ നിന്ന് 2.50 ന് കോഴിക്കോട്ടേയ്ക്ക് തിരിക്കുന്ന വിമാനത്തിലായിരുന്നു പിണറായി വിജയന് പോകേണ്ടിയിരുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിന് മുന്നേ തന്നെ അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. കേരളാ ഹൗസില്‍ എത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ ശേഷം ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യസമയത്ത് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാന്‍ കാരണമായതെന്നാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പ്രാട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. പിണറായി വിജയന്‍ വരുന്ന കാര്യം പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്‍ഡിഗോയെ അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. ഇതിന് ശേഷം 7.15ന്റെ വിമാനത്തില്‍ പിണറായി വിജയന്‍ കണ്ണൂരിലേക്ക് പോയി. ഈ വിമാനം 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

Content Highlights- An explanation has been sought from officials in the Kerala House protocol section regarding the delay in Chief Minister Pinarayi Vijayan's travel.

To advertise here,contact us