മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സലായി ലഹരികടത്തൽ, ഒളിവിൽ കഴിഞ്ഞത് നായകളുടെ സംരക്ഷണത്തില്‍; ഒടുവിൽ പിടിയിൽ

പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്

കൊല്ലം: മേഘാലയയില്‍ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്‌സല്‍ വഴി കഞ്ചാവ് കടത്തിയ പ്രധാന പ്രതി പൊലീസ് പിടിയില്‍. സുഹൃത്തക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് കടത്തിയത്. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശി ജിജിറ്റ് (19) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

പ്രതി പുത്തൂരിലെ വാടകവീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് എക്‌സൈസിനെ വിവരം ലഭിച്ചിരുന്നു. എക്‌സൈസ് പരിശോധനയ്ക്കിടെ വീട്ടില്‍ നായ്ക്കളെ അഴിച്ചുവിട്ട് പ്രതിയും വീട്ടുകാരും പരിഭ്രാന്തി പരത്തിയിരുന്നു. 20 ഓളം നായ്ക്കളെ വീടിനു ചുറ്റും നിര്‍ത്തിയാണ് ജിജിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയെ സാഹസികമായാണ് വീടിനകത്ത് കയറി എക്‌സൈസ് സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയില്‍ നിന്നും കഞ്ചാവ് പാഴ്‌സലായി എത്തിയത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശി ആര്‍ സഞ്ജയും സഹോദരന്‍ ആര്‍ രാഹുലും എക്‌സൈസ് പിടിയിലായിരുന്നു. ചോദ്യം ചെയ്യലിലാണ് സുഹൃത്ത് ജിജിറ്റാണ് തങ്ങളുടെ പേരില്‍ കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് യുവാക്കള്‍ എക്‌സൈസിന് മൊഴി നല്‍കിയത്. പാഴ്‌സല്‍ പിടിക്കപ്പെട്ടതോടെ നാലര മാസമായി ഒളിവിലായിരുന്നു ജിജിറ്റ്.

Content Highlights: Police have arrested the main accused in a drug smuggling case involving postal parcels sent from Meghalaya. The investigation is continuing to identify others linked to the network

To advertise here,contact us