'വീര്യം കുറഞ്ഞ മദ്യത്തില്‍ യൂ ടേണ്‍ ഇല്ല'; നികുതി നിര്‍ദേശവുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി

സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ധന ബില്ലില്‍ നിന്നും മദ്യ നികുതി നിര്‍ദേശം ഒഴിവാക്കില്ല. നികുതി നിര്‍ദേശത്തിന്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിര്‍ദ്ദേശവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി. സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ധന ബില്ലില്‍ നിന്നും മദ്യ നികുതി നിര്‍ദേശം ഒഴിവാക്കില്ല. നികുതി നിര്‍ദേശത്തിന്റെ സാഹചര്യം നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. നികുതി തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നികുതി നിര്‍ദേശങ്ങള്‍ വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും നിലപാടുണ്ട്.

എന്നാല്‍ മദ്യ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത പ്രതിഷേധത്തിലാണ് നേതാക്കള്‍. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിലും അവ്യക്തത തുടരുകയാണ്. യുഡിഎഫ് യോഗം വിളിച്ച് ചേര്‍ക്കുന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. യുഡിഎഫ് യോഗത്തിന് മുന്‍പ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ് ദിവസം നിയമസഭയില്‍ പറഞ്ഞത്.

എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ട് സന്തുലിതമായ മദ്യനയം രൂപീകരിക്കുമെന്നായിരുന്നു എക്‌സൈസ് മന്ത്രി എം ലിജു ഇന്നലെ പ്രതികരിച്ചത്. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ചുള്ള സന്തുലിതമായ മദ്യനയം ആയിരിക്കും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരിക. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം. വ്യക്തിപരമായി മദ്യത്തിനെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എം ലിജു പറഞ്ഞിരുന്നു.

Content Highlights: Despite ongoing controversy, the Kerala Chief Minister has decided to move forward with the proposal related to taxation of low-alcohol liquor, keeping the policy initiative on track

To advertise here,contact us