കോഴിക്കോട്: ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു.തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍ (29 ) ആയിരുന്നു അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് മൃതദേഹം കരിപ്പൂര്‍ വിമാനത്തവളത്തില്‍ എത്തിച്ചത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. 6.30ഓടെ വീട്ടില്‍ എത്തിച്ചു.
ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച ഏക മലയാളിയാണ് അര്‍ജുന്‍.
ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവർത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് കനത്ത തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകള്‍, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീര്‍ണ്ണമായ 'കൂള്‍ഡൗണ്‍' ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായത്.
Content Highlights: Body of Malayali Killed in Qatar Ras Laffan Plant Blast Brought Home